ന്യൂഡൽഹി: കേരളത്തിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരേ (എസ്ഐആർ) സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും.
വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ഹർജി സമർപ്പിച്ച കേരള സർക്കാരിന്റെയും മുസ്ലിം ലീഗിന്റെയും അഭിഭാഷകരായ സി.കെ. ശശിയും ഹാരിസ് ബീരാനും ചീഫ് ജസ്റ്റീസിനോട് വാക്കാൽ ആവശ്യപ്പെടുകയായിരുന്നു.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പു നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതേസമയം എസ്ഐആർ നടത്തുന്നത് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുമെന്നുമുള്ള വാദം അംഗീകരിച്ചാണ് സുപ്രീംകോടതി വിഷയം നാളെ പരിഗണിക്കാമെന്നു സമ്മതിച്ചത്. ബന്ധപ്പെട്ട എല്ലാ ഹർജികളും ഒരുമിച്ചു പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റീസ് ബി.ആർ.ഗവായ് പറഞ്ഞു.
എസ്ഐആറിനെതിരേ സിപിഎമ്മും ഇന്നലെ സുപ്രീംകോടതിയിൽ ഹർജി നൽകി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുവേണ്ടി അഭിഭാഷകനായ ജി. പ്രകാശാണ് ഹർജി നൽകിയിരിക്കുന്നത്. എസ്ഐആർ ഉടൻ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.